ചെറുപുഴ: ചെറുപുഴ ടൗണിൽ റോഡരികിലും തിരുമേനി തോട്ടിലേക്കും കാര്യങ്കോട് പുഴയിലേക്കും കക്കൂസ് മാലിന്യമൊഴുക്കിയ സ്ഥാപനത്തിന് 50,000 രൂപ പിഴയിട്ടു. ചെറുപുഴ ബസ്സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന സ്കൈ ബേക്കേഴ്സ് എന്ന സ്ഥാപനത്തിനാണ് ചെറുപുഴ പഞ്ചായത്ത് അധികൃതർ പിഴയിട്ടത്. കൂടാതെ നിക്ഷേപിച്ച മാലിന്യം തിരിച്ചെടുപ്പിക്കുകയും സ്ഥാപനത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കുന്നതു വരെ സ്ഥാപനം അടച്ചിടാൻ നിർദേശം നൽകിയതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
തുടർ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ഡി. പ്രവീൺ, ലീന വില്യം, പഞ്ചായത്തംഗങ്ങളായ അനീഷ് ആന്റണി, പ്രിൻസ് വെള്ളക്കട എന്നിവർ അറിയിച്ചു.